തിരുവനന്തപുരം: മന്ത്രി എൻ. ഷംസുദ്ദീൻ പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം സുകുമാരൻ നായരെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. കോട്ടയത്ത് എത്തുമ്പോൾ പെരുന്നയിലെത്തി കാണാമെന്ന് അറിയിച്ചിരുന്നു. അങ്ങനെയാണ് ഇപ്പോൾ എത്തിയതെന്നും സന്ദർശനം സൗഹൃദപരമാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് എന്‍എസ്എസിന്റെ സംഭാവന നിസ്തുലമാണ്. നൂറ് കണക്കിന് വിദ്യാലയങ്ങളും കലാലയങ്ങളും നല്ല നിലയില്‍ എന്‍എസ്എസ് നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്തെ വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ചുള്ള ആശയങ്ങള്‍ പരസ്പരം കൈമാറുക എന്നതാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം. വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ സുകുമാരൻ നായരുമായി ചർച്ച ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിയുടെ സന്ദർശനം സന്തോഷം പകരുന്നതാണെന്ന് ജി. സുകുമാരൻ നായർ പറഞ്ഞു. മുസ്ലിം സമുദായത്തോടോ അവർ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോടോ അഭിപ്രായഭിന്നത ഉണ്ടാക്കാൻ എൻഎസ്എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. എല്ലാ മതങ്ങളോടും ഒരേ സമീപനമാണ്. കുറച്ച് കൂടുതൽ ഇഷ്ടം ഇവരോടുണ്ട് എന്നേയുള്ളൂവെന്നും കൂടിക്കാഴ്ചയ്ക്കുശേഷം സുകുമാരൻ നായർ പറഞ്ഞു.